2012, സെപ്റ്റംബർ 29, ശനിയാഴ്‌ച

നിഴല്‍


പുലരിയുടെ
കതിര്‍ മണ്ഡപത്തില്‍ വച്ച്
അവള്‍ അവന്റെ ഒപ്പം കൂടി.
മിണ്ടാതെ തലതാഴ്ത്തി
പിന്തുടര്‍ന്നു.

മധ്യാഹ്നത്തിന്റെ
കോപാഗ്നിയില്‍
അവള്‍ കാല്‍ ചുവട്ടില്‍
ഒതുങ്ങിപ്പോയി.
എന്നിട്ടും
അവള്‍ കൂടെ വന്നു.

കഷായം മണക്കുന്ന
മൂവന്തിയില്‍
വഴികാട്ടിയായി
മുന്നില്‍ നടന്നു.

ഇല്ല
അവളൊരിക്കലും
മണ്ണില്‍ നിന്നുയരില്ല
അത് അവളും വിശ്വസിച്ചു.

അവള്‍,
സൂര്യനെപ്പോലും
മറയ്ക്കാന്‍ കഴിവുള്ളവള്‍!
ആ സത്യം
അവളും മറന്നു.

2012, ജനുവരി 26, വ്യാഴാഴ്‌ച

ലഹരി കോര്‍ത്ത മാല


നാലുമണി നേരത്ത്
മിഠായിക്കടയില്‍
തിരക്കിന്റെ കോലാഹലം.
എന്നിട്ടും
പഞ്ഞിമിഠായി
കാറ്റിനോട് സങ്കടമോതി.
കോലൈസ് കണ്ണീര്‍ വാര്‍ത്തു.
ഭരണിക്കുള്ളില്‍ മുങ്ങിച്ചത്തൂ
ഉപ്പുമാങ്ങ.
കടലമിഠായിയും എള്ളുണ്ടയും
മാറാലകള്‍ക്കിടയിലൂടെ
പരസ്പരം നോക്കി
നാരങ്ങമിഠായി തന്റെ മധുരം
ഉറുമ്പിനു നല്‍കി.
കോലുമിഠായി
നിറങ്ങള്‍ വെടിഞ്ഞു.
കാരണക്കാരന്‍ അവനാണ്”
ഇഞ്ചിമിഠായി വിരല്‍ ചൂണ്ടി
ലഹരി കോര്‍ത്ത മാലയിലേക്ക്