2011, ഡിസംബർ 7, ബുധനാഴ്‌ച

കേടായ ടെലിവിഷന്‍

കേടായ ടെലിവിഷന്‍
പൊളിച്ചു നോക്കിയപ്പോള്‍
കെട്ടിക്കിടക്കുന്ന
കണ്ണീരു കണ്ടു
അതില്‍ ഗ്ലിസറിന്റെ മണം 
അറിയാന്‍ കഴിഞ്ഞു.
പിക്ചര്‍ ട്യൂബ് പരിശോധിച്ചപ്പോള്‍
മനസ്സിലായി
അത് കേടായത്
പ്രഷറും ടെന്‍ഷനും 
കൂടിയിട്ടാണെന്ന്.
പൊടിയും മാറാലയും 
തുടക്കുന്നതിനിടയില്‍
കുറച്ച് അരമുറി മലയാളം 
മൂക്കില്‍ കയറി
'വാവൂ' ശബ്ദത്തില്‍ 
തുമ്മിയപ്പോള്‍
തെറിച്ചു പോയി.
കയ്യിട്ടു നോക്കിയപ്പോള്‍ തടഞ്ഞു
കുറച്ച് റിയാലിറ്റി.
അത് വലിച്ചെറിഞ്ഞപ്പോള്‍
ശബ്ദവും നിറവും 
വീണ്ടും തെളിഞ്ഞു.
ഭാഗ്യം
ടെലിവിഷന്‍ രക്ഷപ്പെട്ടു
എലിമിനേഷനില്‍ നിന്ന്.

2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

വാച്ച്

അവനു വേണ്ടിയായിരുന്നു
എന്റെ ഓട്ടങ്ങളൊക്കെയും.
ഓടിയോടി തളരുമ്പോഴും
തിളങ്ങിച്ചിരിച്ചുകൊടുത്തു.
പരീക്ഷകളില്‍ ഓര്‍മ്മപ്പെടുത്തലുകളായി
എന്നും കൂടെ നിന്നു.
ഞാന്‍
നിലക്കാതെ ഓടിയിട്ടാണ്
അവന്‍ സമയം തെറ്റാതെ
സ്കൂളിലെത്തിയത്.
എന്നിട്ടും
ഓടാന്‍ വയ്യാതായപ്പോള്‍
വലിച്ചെറിഞ്ഞില്ലേ
അവനെന്നെ
നരച്ച് ചുളിഞ്ഞവയുടെ
ലോകത്തേക്ക്.

2011, സെപ്റ്റംബർ 15, വ്യാഴാഴ്‌ച

ജ്യാമിതി

നാലാം പിര്യേഡ്
ടീച്ചര്‍ ക്ലാസ്സില്‍ വന്നു.
ദോശയും ഇഡ്ഢലിയും സമൂസയും
ഒക്കെ വരച്ച്
ജ്യാമിതിയെന്നു പറഞ്ഞ്
പറ്റിച്ചു.

2011, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

ശനിയുടെ ആത്മഹത്യാകുറിപ്പ്


 
തെങ്ങേന്ന് വീണാലും
പരീക്ഷ തോറ്റാലും
കള്ളന്‍ കയറിയാലും
കെട്ടുമുടങ്ങിയാലും
കുഴിയില്‍ ചാടിയാലും
എന്തിനേറെ
എലിമിനേഷന്‍ റൗണ്ടില്‍
പുറത്തായാല്‍ പോലും
കുറ്റമെനിക്ക്.
പറയൂ
ഞാനെന്ത് തെറ്റ് ചെയ്തു?
മടുത്തു.
അവസാനമായി
ഒന്നുമാത്രം
ഞന്‍ കണ്ടകനല്ല.

2011, ഏപ്രിൽ 8, വെള്ളിയാഴ്‌ച

പത്താം ക്ലാസ്സിലെ കുട്ടി...

അമ്മുക്കുട്ടി പത്താം ക്ലാസ്സിലെത്തി.
അമ്പിളി മാമന്‍ വെറും പാറക്കഷണമായി.
നക്ഷത്രങ്ങള്‍ ഊമകളായി.
ആകാശം ഒരു തോന്നലായി.
പറക്കുന്ന കുതിരയുടെ ചിറകൊടിഞ്ഞു.
മയില്‍പീലി ആകാശം കണ്ടു.
കവിതകള്‍ നുണക്കഷണങ്ങളായി.